National
വാരാണസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ ചൊവ്വാഴ്ച രാത്രി നടന്ന അക്രമത്തെത്തുടർന്ന് 100 വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു. വിദ്യാർഥികളും സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായുണ്ടായ തർക്കം വഷളാകുകയും കല്ലേറിൽ കലാശിക്കുകയുമായിരുന്നു.
ഹോസ്റ്റലിനു സമീപം വിദ്യാർഥിനിയെ വാഹനമിടിച്ചതാണു സംഭവങ്ങളുടെ തുടക്കം. ഇതു സംബന്ധിച്ച് സെക്യൂരിറ്റിയോടു പരാതിപ്പെടാനെത്തിയ വിദ്യാർഥികൾ വാഗ്വാദത്തിലേക്ക് നീങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അതിവേഗം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വിദ്യാർഥികൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട യുവാവ് കുത്തേറ്റു മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരത്തുവച്ചുണ്ടായ സംഭവത്തിൽ രാജാജിനഗർ സ്വദേശി അലൻ (19) ആണ് കുത്തേറ്റ് മരിച്ചത്.
സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് അലനു കുത്തേറ്റത്. കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സൂചന. കുത്തേറ്റ അലനെ രണ്ട് വിദ്യാർഥികൾ ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂള്‍ യൂണിഫോം ധരിച്ച കുട്ടികളാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
District News
വൈക്കം: കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതിനെ തുടർന്ന് കുട്ടികൾ ഹോസ്റ്റൽ വിട്ടു പോകുന്നതായി പരാതി. വൈക്കം നഗരസഭ പരിധിയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റൽ അധികൃതർക്കെതിരേയാണ് പരാതി.
കുട്ടികളെ ചൂരലിനടിക്കുകയും മാനസികമായി പ്രയാസമുണ്ടാക്കുന്ന തരത്തിൽ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതു മൂലമാണ് കുട്ടികൾ ഹോസ്റ്റൽ വിടാൻ നിർബന്ധിതരായതെന്ന ആരോപണവമായി രക്ഷിതാക്കളും രംഗത്തെത്തി. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഈ അധ്യയന വർഷം 16 കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിക്കാനായി ചേർന്നത്.
ശാരീരിക മാനസിക പീഡനം മൂലം കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ആറു കുട്ടികൾ ഹോസ്റ്റലിൽ നിന്ന് പിരിഞ്ഞുപോയി. നിസാര കാര്യങ്ങളുടെ പേരിൽ ചൂരലുപയോഗിച്ച് നിരന്തരം അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ഗത്യന്തരമില്ലാതെ ഈ കുട്ടികൾ ഹോസ്റ്റൽ വിട്ടതെന്ന് രക്ഷിതാക്കൾ പറയുന്നു.
ഈ വിധത്തിൽ പെരുമാറുന്ന പക്ഷം ഈ അധ്യയന വർഷം പൂർത്തിയാകുന്നതിനുമുമ്പ് ഹോസ്റ്റൽ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകുമെന്നും രക്ഷിതാക്കൾ പറയുന്നു. ജീവിത സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ഏറെ നൊമ്പരങ്ങളുള്ള കുട്ടികളാണ് ഹോസ്റ്റലിലെത്തിയ വിദ്യാർഥികൾ പലരും. ഹോസ്റ്റലിലും മാനസികവും ശാരീരികമായ പീഡനം നേരിട്ടതിനാൽ ഹോസ്റ്റലിലേക്ക് തിരിച്ചു വരാൻ കുട്ടികൾക്ക് ഭയമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
സ്കൂളിൽ നിന്ന് ഒരു ദിവസം വൈകി എത്തിയതിന്റെ പേരിൽ പ്ലസ്ടു വിദ്യാർഥിനിയെ സന്ധ്യാ സമയത്ത് ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടു. രണ്ടു കിലോമീറ്ററകലെ ബന്ധുവീടുള്ളതിനാൽ രാത്രി പെൺകുട്ടി വീട്ടിൽ നടന്നെത്തി. നിരുത്തരവാദപരമായി പെരുമാറുന്ന ജീവനക്കാരെ മാറ്റിയാൽ വിട്ടുപോയ കുട്ടികളിൽ ഭൂരിഭാഗത്തേയും ഹോസ്റ്റലിൽ തിരിച്ചെത്തിക്കാൻ തയാറാണെന്നും രക്ഷിതാക്കൾ പറയുന്നു.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു ബോധ്യപ്പെട്ടു പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തനം സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമീപവാസിയും സിപിഎമ്മിന്റെ നഗരസഭാ കൗൺസിലറുമായ കവിതാ രാജേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ, വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് ആവശ്യമുന്നയിച്ചു.
Kerala
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പാടിയാൽ മതിയെന്നും ഔദ്യോഗിക ചടങ്ങിൽ വേണ്ടായെന്നും സതീശൻ വ്യക്തമാക്കി.
ആർഎസ്എസ് ഗണഗീതം ദേശഭക്തിഗാനമാകില്ല. കുട്ടികൾ അത് നിഷ്കളങ്കമായി പാടിയതല്ല. പിന്നിൽ ആളുകൾ ഉണ്ട്. സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സ പിഴവുമായി ബന്ധപ്പെട്ടും പ്രതികരിച്ച പ്രതിപക്ഷ നേതാവ് ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്ന് ആവർത്തിച്ചു. സിസ്റ്റം തകർത്ത ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
Kerala
തൃശൂര്‍: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കുട്ടികൾ ഗണഗീതം പാടിയതിൽ തെറ്റില്ലെന്നും ഇത് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള സിപിഎം ശ്രമമാണ് ഗണഗീത വിവാദം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ? കുട്ടികള്‍ അത് പാടിയതില്‍ തെറ്റില്ല. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
കോണ്‍ഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്നു പറഞ്ഞ ജോര്‍ജ് കുര്യന് തനിക്ക് ഗണഗീതം പാടാന്‍ അറിയില്ലെന്നും ശാഖയില്‍ പോയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
Kerala
തൃശൂര്‍: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായി ചൊല്ലിയതാണെന്നും തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ പാടിയതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടാണ്. കുട്ടികൾക്ക് അപ്പോൾ തോന്നിയത് ചെയ്തു. നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
വന്ദേ ഭാരതിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വീസ്. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് ആണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
District News
കോയമ്പത്തൂർ: ജില്ലയിലെ വടപുത്തൂർ ഗ്രാമപഞ്ചായത്തിൽ അമൃത സർവകലാശാലയിലെ കാർഷിക വിദ്യാർഥികൾ ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ഗ്രാമവികസന ഭൂപടം തയ്യാറാക്കി.
സ്വന്തം ആവശ്യങ്ങൾ, ആസൂത്രണം, പ്രവർത്തനങ്ങൾ എന്നിവ വിശകലനം ചെയ്യാനും രൂപകല്പന ചെയ്യാനും പ്രാദേശിക സമൂഹങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ മൂവ്മെന്റ് മാപ്പിംഗ്, ക്ലൈമറ്റ് ടേബിൾ തുടങ്ങിയ വിശകലന ഉപകരണങ്ങൾ ഉപയോഗിച്ചു.
ഇതിലൂടെ ഗ്രാമത്തിന്റെ ഭൂപ്രകൃതി, വിഭവങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു.
ഈ പ്രവർത്തനങ്ങളിലൂടെ കർഷകരുടെ ഉപജീവനമാർഗത്തെയും കാർഷിക ചക്രത്തെയും കുറിച്ചുള്ള പ്രധാനവിവരങ്ങൾ വിദ്യാർഥികൾക്ക് ലഭിച്ചു. കർഷകരും ആവേശത്തോടെ പങ്കെടുക്കുകയും വിദ്യാർഥികളുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സുധീഷ് മണാൽ, പ്രൊഫസർമാരായ അനന്യ, അഞ്ജിത, ദക്ഷിണ, ദർശിനി, ഹരിസൂര്യ, മദേഷ്, മദൻ കാർത്തിക്, നിതീഷ്, ഷൺമുഖ വർഷിണി, ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ടാസ്ക് വിജയകരമായി പൂർത്തിയാക്കി.
National
ചെന്നൈ: വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെയും സംഭവം മറച്ചുവച്ച പ്രധാനാധ്യാപികയെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പട്ടുക്കോട്ടയിലാണ് സംഭവം.
എട്ടുപുലിക്കാട് ഗവ. മിഡിൽ സ്കൂൾ അധ്യാപകൻ ഭാസ്കർ, പ്രധാനാധ്യാപിക വിജയ എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകനിൽ നിന്നുള്ള മോശം അനുഭവം വിദ്യാർഥിനി വീട്ടിൽ അറിയിച്ചതിനെ തുടർന്നു മാതാപിതാക്കൾ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടെങ്കിലും ഇവർ പരാതി അവഗണിച്ചു.
ഇതേത്തടുർന്നു മാതാപിതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ ഉപരോധിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഭാസ്കറിനെ ചോദ്യം ചെയ്തതിൽനിന്ന് ഇയാൾ മറ്റു നിരവധി കുട്ടികളെയും ഇത്തരത്തിൽ പീഡിപ്പിച്ചതായി തെളിഞ്ഞെന്നു പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: ഫുട്ബോള്‍ മത്സരത്തിനിടെ കായികാധ്യാപകനെ മര്‍ദിച്ച നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പരിയാപുരം സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്.
മങ്കട ഉപജില്ല സ്കൂള്‍ കായിക മേളക്കിടെ ആയിരുന്നു അധ്യാപകനെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകന് ശ്രീരാഗിനാണ് മര്‍ദനമേറ്റത്.
പെരിന്തല്‍മണ്ണ പോളി ടെക്നിക് കോളജ് ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഗോള്‍ കീപ്പറെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ശ്രീരാഗിനെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Kerala
കൊച്ചി: ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25ന് ഇടപ്പള്ളി - കളമശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥികളെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുൻപാകെ ഹാജരാക്കി.
15 ദിവസത്തേക്ക് ഇവരെ കാക്കനാട് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലേറിൽ നെടുമങ്ങാട് സ്വദേശിയായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ രഞ്ജിത്തിനു പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വിദ്യാർഥികൾ നിരവധി തവണ കല്ലെറിയുന്നതായി ദൃശ്യങ്ങളിലുണ്ട്. തമാശയ്ക്കാണ് തങ്ങൾ കല്ലെറിഞ്ഞതെന്ന് ഇവർ മൊഴി നൽകി.
Kerala
കൊച്ചി: എറണാകുളം വെണ്ണല ഗവണ്മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. 14 ഓളം വിദ്യാര്‍ഥികള്‍ പനി ബാധിതരുമാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചു പൂട്ടി. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തുക.
അതേസമയം, ഭയാനകമായ അന്തരീക്ഷം ഇല്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.നേരത്തെ വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ കൊച്ചിന് യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസ് അടച്ചിരുന്നു.
പല വിദ്യാര്‍ഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാമ്പസ് അടച്ചത്.